2013, ജനുവരി 13, ഞായറാഴ്‌ച

യൂത്ത്മാര്‍ച്ച് ഇന്ന് മലപ്പുറം ജില്ലയില്‍

മാനവമോചനത്തിനായുള്ള പുതിയപോരാട്ടങ്ങളില്‍ വര്‍ഗഐക്യത്തിന്റെ കൊടിക്കൂറയേന്തി മുന്നേറാനുള്ള ആഹ്വാനവുമായി യൂത്ത്മാര്‍ച്ച് കോഴിക്കോട് നഗരത്തിലെത്തി. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെയും വര്‍ഗീയവിരുദ്ധസമരങ്ങളുടെയും ഉജ്വലഭൂമികയായ മലബാറിന്റെ ആസ്ഥാനഗരി യുവസമരനായകരെ ആവേശപൂര്‍വം അഭിവാദ്യംചെയ്തു. ജാതിയും മതവും വേര്‍തിരിക്കാത്ത പുതിയൊരു സമുദായ രൂപീകരണത്തിനായി മുന്നേറുന്നവര്‍ക്ക് ഹൃദയാഭിവാദനവുമായി കോഴിക്കോടിന്റെ തെരുവോരങ്ങളില്‍ യുവസാഗരം ഇരമ്പിയാര്‍ത്തു. "ജാതി രഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് മാര്‍ച്ച് കോഴിക്കോട് ജില്ലയിലെ ആവേശോജ്വലമായ പര്യടനം പൂര്‍ത്തിയാക്കി തിങ്കളാഴ്ച വൈകിട്ട് മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് ജില്ലയുടെ ദേശീയപാതയോരങ്ങളിലൂടെ പുതുവെളിച്ചം വിതറിയാണ് യൂത്ത് മാര്‍ച്ച് കടന്നുപോയത്. ഞായറാഴ്ച രാവിലെ കൊയിലാണ്ടിയില്‍നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. വൈകിട്ട് കോഴിക്കോട്ട് സമാപിച്ചു. സ്ത്രീകളും പ്രായമായവരുമടക്കം ആയിരങ്ങള്‍ മാര്‍ച്ചിനെ സ്വീകരിക്കാനെത്തി. ഞായറാഴ്ച അവധിദിനമായതിനാല്‍ കുടുംബ സമേതമാണ് ബഹുജനങ്ങള്‍ മാര്‍ച്ച് കാണാനും അഭിവാദ്യമര്‍പ്പിക്കാനുമായി പാതയോരങ്ങളില്‍ തടിച്ചുകൂടിയത്. സേലം രക്തസാക്ഷി ഗോപാലന്‍കുട്ടിയുടെ നാടായ പൊയില്‍കാവിലായിരുന്നു ആദ്യസ്വീകരണം. ഇവിടെ ഉത്സവഛായ പകര്‍ന്ന അന്തരീക്ഷത്തിലാണ് മാര്‍ച്ചിനെ വരവേറ്റത്. കോല്‍ക്കളി, ചെണ്ടമേളം, വെടിക്കെട്ട് തുടങ്ങിയവയുടെ അകമ്പടിയോടെയാണ് ജാഥാക്യാപ്റ്റന്മാരായ ടി വി രാജേഷിനെയും എം സ്വരാജിനെയും സ്വീകരിച്ചത്. പൂക്കാട് വഴി തിരുവങ്ങൂരിലെ വി ടി ഭട്ടതിരിപ്പാട് നഗറില്‍ എത്തുമ്പോള്‍ മുത്തുക്കുടകളും ചെണ്ടമേളവും ബാന്‍ഡ് വാദ്യവും പതാകയുമേന്തി നൂറുകണക്കിന് പേര്‍ മാര്‍ച്ചിന് ഉജ്വലമായ അഭിവാദ്യമര്‍പ്പിച്ചു. പരിപാടി പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വെങ്ങര ഉദ്ഘാടനംചെയ്തു. നവോത്ഥാന നേതാക്കളുടെ ഛായാചിത്രങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളും പ്രവര്‍ത്തകര്‍ കൈകളിലേന്തി ചരിത്രം മാറ്റിയെഴുതിയ ധീരദേശാഭിമാനികള്‍ക്ക് പ്രണാമമര്‍പ്പിച്ചു. മലബാറിന്റെ സാംസ്കാരിക പൈതൃകവും കലാ പാരമ്പര്യവും വിളിച്ചോതുന്ന നിരവധി ചരിത്രസ്മാരകങ്ങള്‍ നിലനില്‍ക്കുന്ന കോഴിക്കോടിന്റെ മണ്ണിലേക്ക് മാര്‍ച്ചിനെ നൂറുകണക്കിനാളുകള്‍ സ്വാഗതംചെയ്തു. തുടര്‍ന്ന് ഇംഗ്ലീഷ് പള്ളിക്ക് സമീപം മാര്‍ച്ചിനെ നഗരഹൃദയത്തിലേക്ക് കൈപിടിച്ചാനയിച്ചു. പിന്നീട് കോഴിക്കോട് മുതലക്കുളത്ത് ഞായറാഴ്ചത്തെ പര്യടനം പൂര്‍ത്തിയാക്കി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ലീഡര്‍മാരായ ടി വി രാജേഷ് എംഎല്‍എ, എം സ്വരാജ്, കെ ജയദേവന്‍, ഒ രതി, എന്‍ അനൂപ്, പി കെ അബ്ദുള്‍ നവാസ്, പ്രകാശന്‍, ജയിംസ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. കോഴിക്കോട് സമാപനയാഗം അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്തു.

0 comments: