2013, ജനുവരി 9, ബുധനാഴ്‌ച

വാര്‍ത്താസമ്മേളനം

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷും, പ്രസിഡന്റ് എം.സ്വരാജും നടത്തുന്ന വാര്‍ത്താസമ്മേളനം

'ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന യൂത്ത് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജനുവരി 4 ന് കാസര്‍കോട് നിന്നും ഉദ്ഘാടനം ചെയ്യപ്പെടുന്ന മാര്‍ച്ച് ഫെബ്രുവരി 4 ന് തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. സമാപനത്തോടനുബന്ധിച്ച്  ഒരു ലക്ഷം യുവാക്കള്‍ പങ്കെടുക്കുന്ന റാലി നടക്കും. യൂത്ത് മാര്‍ച്ചിന് സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എയും പ്രസിഡന്റ് എം.സ്വരാജും നേതൃത്വം നല്‍കും. ജനുവരി 4 ന് വൈകിട്ട് 4 മണിക്ക് കാസര്‍ഗോഡ് വെച്ച് സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി യൂത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി.രാജേഷ് പങ്കെടുക്കും. 32 ദിവസം നീണ്ടുനില്‍ക്കുന്ന യൂത്ത് മാര്‍ച്ചില്‍ ഒരേ സമയം 2000 യുവജനങ്ങള്‍ അണിനിരക്കും. 12 ജില്ലകളിലൂടെ യൂത്ത് മാര്‍ച്ച് കടന്നുപോകും. ഇടുക്കി, വയനാട് ജില്ലകളില്‍ അനുബന്ധയൂത്ത് മാര്‍ച്ചുകളാണ് പര്യടനം നടത്തുക.

നവോത്ഥാനം ഉഴുതുമറിച്ച കേരളത്തില്‍ സമീപകാലത്തായി ജാതീയതയും മതവര്‍ഗ്ഗീയതയും തലപൊക്കുകയാണ്. അപകടകരമാംവിധം ജാതി-വര്‍ഗ്ഗീയ ചിന്തകള്‍ സമൂഹത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. ജാതി-മത സാമുദായിക സംഘടനകള്‍ സംസ്ഥാനഭരണത്തില്‍ പരസ്യമായി ഇടപെടുകയും വിലപേശുകയും ചെയ്യുന്നത് നിത്യസംഭവമായിരിക്കുന്നു.  അഞ്ചാം മന്ത്രി വിവാദവും, പച്ചക്കോട്ടും പര്‍ദ്ദയും നിര്‍ബന്ധമാക്കുന്ന താലിബാന്‍ നീക്കങ്ങളും, സര്‍വകലാശാല ഭൂമി ലീഗ് നേതൃത്വം വീതംവെച്ചെടുക്കാന്‍ നടത്തിയ കള്ളക്കളികളും, കേരളീയ സമൂഹത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനാണ് സഹായിച്ചത്. മുസ്ളീംലീഗിന്റെ ഇത്തരം നടപടികള്‍  സമൂഹത്തില്‍ മതാടിസ്ഥാനത്തിലുള്ള ചേരിതിരിവ് സൃഷ്ടിക്കാനിടയാക്കി. തുടര്‍ന്ന് അഭ്യന്തരം, റവന്യൂ തുടങ്ങിയ പ്രധാന വകുപ്പുകളുടെ മന്ത്രിമാരായി ജാതിമാത്രം നോക്കി ആളെ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായി. മുസ്ളീം ലീഗിന് ബദലായി ഹിന്ദുലീഗ് രൂപീകരിക്കാനുള്ള നീക്കവും, തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തനവുമെല്ലാം കേരളത്തെ അപകടകരമായ സ്ഥിതിയിലേക്കാണ് നയിക്കുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങളുടെയും, മതഭ്രാന്തിന്റെയും നാടായി കേരളത്തെ മാറ്റാന്‍ ആരെയും അനുവദിക്കാന്‍ പാടില്ല. ജാതിമത സാമുദായിക ശക്തികളുടെ നിയന്ത്രണത്തിന്‍ കീഴില്‍ മതേതര കേരളത്തിന് നിലനില്‍ക്കാനാവില്ല. നൈമിഷികമായ അധികാരം നിലനിര്‍ത്തുന്നതിനായി വര്‍ഗീയതയെയും, ജാതിമതസാമുദായിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. യു.ഡി.എഫിന്റെ വര്‍ഗ്ഗീയ പ്രീണനനയത്തിന്റെ ഫലമായാണ് മുമ്പ് പൂന്തുറയിലും, വിഴിഞ്ഞത്തും, മാറാടുമൊക്കെ വര്‍ഗ്ഗീയ കലാപങ്ങളുണ്ടായത്. അധികാരത്തിലെത്താനും, നിലനിര്‍ത്താനും വര്‍ഗ്ഗീയതയെ കൂട്ടുപിടിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ ദുരന്തത്തിലേക്കാണ് തള്ളിവിടുന്നത്.

സാമുദായിക സംഘടനകള്‍ക്ക് പൊതു സമൂഹത്തിലും, മതത്തിന് രാഷ്ട്രീയത്തിലും ഒരു കടമയും നിര്‍വഹിക്കാനില്ല. മറിച്ചുള്ള എല്ലാ നീക്കങ്ങളും നാടിന്റെ ഭാവിയെക്കരുതി എതിര്‍ക്കപ്പെടേണ്ടതാണ്. ജാതി-മത വര്‍ഗ്ഗീയ ശക്തികളെയും ഇത്തരം ശക്തികളുമായി കൈകോര്‍ക്കുന്ന സംസ്ഥാന ഭരണത്തെയും തുറന്നുകാണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടത് കേരളത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കാന്‍ അത്യാവശ്യമാണ്. ജാതിസംഘടനകളുടെ വിലപേശലുകള്‍ക്കും വര്‍ഗീയവാദികളുടെ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കും, വര്‍ഗീയത വളര്‍ത്തുന്ന യു.ഡി.എഫ് സര്‍ക്കാരിനുമെതിരായ താക്കീതായിരിക്കും യൂത്ത് മാര്‍ച്ച്.

വാര്‍ത്താസമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ കെ.എസ്.സുനില്‍കുമാര്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.എന്‍.ഷംസീര്‍ എന്നിവരും പങ്കെടുത്തു.

0 comments: