2013, ജനുവരി 12, ശനിയാഴ്‌ച

ആവേശജ്വാലയായി യൂത്ത്മാര്‍ച്ച് പ്രയാണം

പോരാടുന്ന സര്‍ഗയൗവനത്തിന് സമരാഗ്നി നിറച്ച് യൂത്ത് മാര്‍ച്ച് കോഴിക്കോടിന്റെ ഹൃദയഭൂമിയില്‍. കേരളത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാനുള്ള യുവതയുടെ പ്രതിരോധത്തിന് ചരിത്രമുറങ്ങുന്ന ഒഞ്ചിയത്തും കടത്തനാട്ടിലും ഹൃദ്യമായ വരവേല്‍പ്പ്. നവോത്ഥാനത്തിന് വിത്തുപാകിയ വാഗ്ഭടാനന്ദനും മണ്ടോടി കണ്ണനുള്‍പ്പടെയുള്ള ഒഞ്ചിയം രക്തസാക്ഷികളും ജനനേതാക്കളും ഉഴുതുമറിച്ച മണ്ണിലൂടെയായിരുന്നു ആദ്യദിവസത്തെ പര്യടനം. കര്‍ഷക-കമ്യൂണിസ്റ്റ്-യുവജന പ്രസ്ഥാനത്തിന്റെ പ്രിയ നേതാക്കളായ കേളുഏട്ടന്‍, യു കുഞ്ഞിരാമന്‍, എം ദാസന്‍ തുടങ്ങിയവരുടെ ജന്മദേശങ്ങളിലൂടെയായിരുന്നു മാര്‍ച്ച്.

സംസ്ഥാന പാതയിലൂടെ കടന്നുവന്ന മാര്‍ച്ചിന് ആയിരങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു. "ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും സംസ്ഥാന പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത് മാര്‍ച്ചിന് ജില്ലാതിര്‍ത്തിയായ അഴിയൂരില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. സംസ്ഥാനകമ്മിറ്റി അംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം ഭാസ്കരന്‍, പി വിശ്വന്‍, സി ഭാസ്കരന്‍, ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം പി എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി എം ഗിരീഷ്, ജില്ലാ പ്രസിഡന്റ് കെ കെ ഹനീഫ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് തുടങ്ങി വിവിധ വര്‍ഗ-ബഹുജന സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് വരവേറ്റു.

രക്തസാക്ഷി കുടുംബാംഗങ്ങളുടെയും ത്യാഗധനരായ പഴയകാല പ്രവര്‍ത്തകരുടെയും സാന്നിധ്യം മാര്‍ച്ചിനെ വികാര നിര്‍ഭരമാക്കി. ജാഥ തിങ്കളാഴ്ച വൈകീട്ട് മലപ്പുറം ജില്ലയിലെത്തും. കൊടും വെയിലിനെ അവഗണിച്ച് ആയിരങ്ങളാണ് മാര്‍ച്ചിനൊപ്പം അണിനിരന്നത്. നാദാപുരം റോഡിലായിരുന്നു ആദ്യസ്വീകരണം. തുടര്‍ന്ന് ജാഥാംഗങ്ങള്‍ ഒഞ്ചിയം രക്തസാക്ഷി സ്ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി. കൈനാട്ടിയിലെ സ്വീകരണത്തിനുശേഷം വന്‍ റാലിയോടെ വടകരയില്‍ സമാപിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാലീഡര്‍മാരായ ടി വി രാജേഷ്, എം സ്വരാജ്, മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ടി വി അനിത, പി പി ദിവ്യ, എ എ റഹീം, പി ജി സുബിദാസ്, കെ ജയദേവന്‍ എന്നിവര്‍ സംസാരിച്ചു.

0 comments: