2013, ജനുവരി 19, ശനിയാഴ്‌ച

യൂത്ത്മാര്‍ച്ച് ഇന്ന് തൃശൂര്‍ ജില്ലയില്‍

മതനിരപേക്ഷ കേരളം പുനഃസൃഷ്ടിക്കുക എന്ന മഹാദൗത്യത്തിന്റെ സന്ദേശവുമായി ഡിവൈഎഫ്ഐ നയിക്കുന്ന യൂത്ത്മാര്‍ച്ച് ശനിയാഴ്ച ജില്ലയില്‍ പ്രവേശിക്കും. യുവപോരാളികള്‍ക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കാന്‍ സാംസ്കാരികജില്ല ഒരുങ്ങി. "ജാതിരഹിതസമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും പ്രസിഡന്റ് എം സ്വരാജും നേതൃത്വം നല്‍കുന്ന സംസ്ഥാന യൂത്ത് മാര്‍ച്ച് 19, 20, 21, 22 തീയതികളിലാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്. കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ കാല്‍നടയായാണ് ജാതിഭ്രാന്തിനും മതവിദ്വേഷത്തിനുമെതിരെയുള്ള ഐതിഹാസിക മാര്‍ച്ച്. ശനിയാഴ്ച രാവിലെ 9.30ന് ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തി പാലത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ ജാഥയെ വരവേല്‍ക്കും. ചെറുതുരുത്തിയിലെ വള്ളത്തോള്‍ നാരായണമേനോന്‍നഗറില്‍ ആദ്യ സ്വീകരണ പൊതുയോഗം ചേരും. പകല്‍ 12ന്് മുള്ളൂര്‍ക്കരയില്‍ മുഹമ്മദ് അബ്ദുള്‍റഹ്മാന്‍ സാഹിബ് നഗറിലാണ് രണ്ടാം സ്വീകരണം. വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയിലെ പ്രേംജി നഗറിലെ സ്വീകരണത്തോടെ ആദ്യദിവസത്തെ പര്യടനം സമാപിക്കും. 20ന് വടക്കാഞ്ചേരിയില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് അത്താണി, തിരൂര്‍, വിയ്യൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് തെക്കേഗോപുരനടയില്‍ സമാപിക്കും. 21ന് രാവിലെ തൃശൂരില്‍നിന്നും ആരംഭിച്ച് ഒല്ലൂര്‍, പുതുക്കാട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് കൊടകരയില്‍ സമാപിക്കും. 22ന് രാവിലെ കൊടകരയില്‍നിന്ന് ആരംഭിച്ച് ചാലക്കുടി, കൊരട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം എറണാകുളം ജില്ലയില്‍ പ്രവേശിക്കും. ജില്ലയില്‍ യൂത്ത് മാര്‍ച്ചിന്റെ സ്വീകരണം അവിസ്മരണീയമാക്കാന്‍ മുഴുവന്‍ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ഇ സി ബിജുവും സെക്രട്ടറി സി സുമേഷും അഭ്യര്‍ഥിച്ചു.

0 comments: