2013, ജനുവരി 18, വെള്ളിയാഴ്‌ച

സാമുദായികവും മതപരവുമായി വേര്‍തിരിവുണ്ടാക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നു

സാമൂഹ്യവിപ്ലവം നടന്ന കേരളത്തില്‍ സാമുദായികവും മതപരവുമായ വേര്‍തിരിവുണ്ടാക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. മറ്റ് മതസ്ഥരുമായി സംസാരിക്കുന്നതുപോലും വിലക്കുന്നതിലേക്കാണ് കാര്യം എത്തിനില്‍ക്കുന്നത്. കൊലക്കത്തിയുമായി സദാചാരപ്പൊലീസുകാര്‍ ഇറങ്ങുന്നതിലേക്ക് നാട് അധഃപതിച്ചു. യുഡിഎഫ് ഭരണത്തിന്റെ പിന്തുണയോടെയാണ് ഇത്തരം ശക്തികള്‍ വളരുന്നത്. മുഖ്യമന്ത്രി വര്‍ഗീയവാദികളുടെ തടവറയിലാണ്. സാമുദായികശക്തികളുടെ കോണ്‍ഫെഡറേഷനായി യുഡിഎഫ് അധഃപതിച്ചു. ഇന്ത്യയില്‍ കോര്‍പറേറുകളാണ് മന്ത്രിമാരെ നിശ്ചയിക്കുന്നതെങ്കില്‍ കേരളത്തില്‍ സാമുദായികശക്തികളാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരത്തെ പരിഹസിച്ചവര്‍ യഥേഷ്ടം സാമുദായിക സംഘടനകള്‍ക്ക് ഭൂമി നല്‍കുന്നു. കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമിപോലും ലീഗ്നേതാക്കള്‍ തട്ടിക്കൂട്ടിയ ട്രസ്റ്റിന് കൈമാറുന്നു. മതേതരത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും കേരളത്തെ പിന്നോട്ടുനയിക്കുന്ന ശക്തികള്‍ക്കെതിരെ മുന്നോട്ടുവരണം രാജേഷ് ആവശ്യപ്പെട്ടു.

0 comments: