2013, ജനുവരി 18, വെള്ളിയാഴ്‌ച

വള്ളുവനാടിന്റെ ഹൃദയഭൂമിയില്‍ അലകടലായി യുവജനയാത്ര

സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ ഉഴുതുമറിച്ച മണ്ണിലൂടെ ആവേശത്തിന്റെ അലകടലായി യുവജനങ്ങളുടെ ജൈത്രയാത്ര പാലക്കാടന്‍ മണ്ണില്‍ പൂര്‍ത്തിയാക്കി. ശനിയാഴ്ച സംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ പ്രവേശിക്കും. ജാതി-മതശക്തികളുടെ നീരാളിപ്പിടിത്തത്തിലേക്ക് പ്രബുദ്ധകേരളത്തെ വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടക്കുന്ന യൂത്ത് മാര്‍ച്ച് പള്ളം, ആര്യ പള്ളം, വി ടി, ഐ സി പി, ഇ എം എസ് തുടങ്ങിയവര്‍ മാറ്റിമറിച്ച വള്ളുവനാട്ടിലൂടെയായിരുന്നു വെള്ളിയാഴ്ചത്തെ പര്യടനം. നാടിന്റെ മാറ്റത്തിനുവേണ്ടി ജീവനര്‍പ്പിച്ച ധീരരക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മകളാല്‍ ആവേശം അലയടിച്ച വരവേല്‍പ്പാണ് ജാഥ കടന്നുപോയ വഴികളിലൊക്കെ മാര്‍ച്ചിന് ലഭിച്ചത്.

"ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയുടെയും പ്രസിഡന്റ് എം സ്വരാജിന്റെയും നേതൃത്വത്തില്‍ ജനുവരി നാലിന് കാസര്‍കോട്ടുനിന്ന് ആരംഭിച്ച യൂത്ത് മാര്‍ച്ച് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാണ് പാലക്കാട് ജില്ലയില്‍ പ്രവേശിച്ചത്. വെള്ളിയാഴ്ച രാവിലെ കൊപ്പത്തുനിന്ന് പ്രയാണം ആരംഭിച്ച മാര്‍ച്ചിന് പട്ടാമ്പി, ഓങ്ങല്ലൂര്‍, കുളപ്പുള്ളി എന്നിവിടങ്ങളിലാണ് സ്വീകരണം തീരുമാനിച്ചതെങ്കിലും വഴിനീളെ ആളുകള്‍ കാത്തുനിന്നിരുന്നു. അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എംപി, പി ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ മാര്‍ച്ചിനെ വരവേറ്റു.

രണധീരരുടെ സ്മൃതിമണ്ഡപങ്ങളില്‍ പൂക്കളര്‍പ്പിച്ച് യുവജനങ്ങള്‍ കടന്നുപോയപ്പോള്‍ ഓരോ പ്രദേശത്തിന്റെയും ഹൃദയം സ്പന്ദിച്ചു. തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ 1979ല്‍ കെഎസ്യുക്കാരുടെ കഠാരയില്‍ പിടഞ്ഞുവീണ പി കെ രാജന്റെ അമ്മ തേങ്ങലൊതുങ്ങാത്ത ഹൃദയത്തോടെയാണ് ജാഥാക്യാപ്റ്റന്മാരെ സ്വീകരിച്ചത്. സഹനസമരത്തിന്റെ ജ്വലിക്കുന്ന പ്രതീകമായ സൈമണ്‍ ബ്രിട്ടോ പട്ടാമ്പിയിലെ സ്വീകരണവേദിയെ ആവേശത്തിലാഴ്ത്തി. ഓങ്ങല്ലൂരില്‍ കലാമണ്ഡലം വിജയനാശാന്‍ യുവജനങ്ങളെ ആശീര്‍വദിക്കാനെത്തി. പൂക്കാവടിയും വര്‍ണക്കുടകളും കരിമരുന്നുപ്രയോഗവും നാടന്‍കലകളും സ്വീകരണത്തെ വര്‍ണാഭമാക്കി. ജാഥാ മാനേജര്‍ കെ എസ് സുനില്‍കുമാര്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി പി ദിവ്യ, പി വി അനിത, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജയദേവന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

0 comments: