2013, ജനുവരി 12, ശനിയാഴ്‌ച

കടത്തനാടിനെ ഇളക്കിമറിച്ച് യൂത്ത് മാര്‍ച്ച്

യൗവനമുന്നേറ്റത്തില്‍ യൂത്ത് മാര്‍ച്ച് കടത്തനാടിനെ ഇളക്കിമറിച്ചു. തൂവെള്ള വസ്ത്രം ധരിച്ച് ശുഭ്രപതാകയേന്തി അച്ചടക്കത്തോടെ മുന്നേറിയപ്പോള്‍ മാര്‍ച്ച് സമാനതകളില്ലാത്ത ചരിത്രമുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. നിരവധി പേരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എം ദാസന് ജന്മമേകിയ ചോറോടിലൂടെയും ഒഞ്ചിയം രകതസാക്ഷികളുടെ സമരപൈതൃകം അലയടിക്കുന്ന മണ്ണിലൂടെയും ആര്‍എസ്എസ് നരാധമന്മാര്‍ അരും കൊലചെയ്ത പി കെ രമേശന്റെയും കുടികിടപ്പ് സമരത്തിന് പങ്കെടുത്തതിന് മുസ്ലീംപ്രമാണിമാര്‍ കശാപ്പ്ചെയ്ത വള്ളിക്കാട് വാസുവിന്റെയും ജന്മനാട്ടിലൂടെയായിരുന്നു ജില്ലയിലെ ആദ്യനാളത്തെ യാത്ര. നവോത്ഥാന മൂല്യങ്ങള്‍ തകര്‍ത്ത് ഫ്യൂഡലിസത്തിന്റെ കരാളമായ ആചാരങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പേരാടി, ഐശ്വര്യപൂര്‍ണമായ കേരളത്തിന്റെ പതാകവാഹകരാകുമെന്ന് യൂത്ത് മാര്‍ച്ചില്‍ പങ്കെടുത്ത ആയിരങ്ങള്‍ പ്രഖ്യാപിച്ചു. 

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയ മാര്‍ച്ച് വെള്ളിയാഴ്ച ഉച്ചയോടെയാണ് ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെയും നവോത്ഥാനത്തിന്റെയും വിളഭൂമിയിലെത്തിയത്. ചുട്ടുപൊള്ളുന്ന വെയിലിനെ കൂസാതെ മാര്‍ച്ചിനെ വരവേല്‍ക്കാന്‍ ഓരോ സ്വീകരണകേന്ദ്രങ്ങളിലും ആയിരങ്ങളാണ് കാല്‍നടയായി ഒഴുകിയെത്തിയത്. രക്തസാക്ഷി കുടുംബാംഗങ്ങളുടെയും ത്യാഗധനരരായ പഴയകാല പ്രവര്‍ത്തകകരുടെയും സാന്നിധ്യം മാര്‍ച്ചിനെ വികാര നിര്‍ഭരമാക്കി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷും, പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന യൂത്ത്മാര്‍ച്ചിന് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ ആവേശോജ്വല സ്വീകരണമാണ് നല്‍കിയത്. ബാന്റ് വാദ്യങ്ങളുടെയും വനിതകളുടെ ശിങ്കാരിമേളത്തോടെയും ചെണ്ടമേളത്തോടെയുമാണ് വരവേറ്റത്. മുത്തുകുടകളേന്തിയും പടക്കംപൊട്ടിച്ചും ബാലസംഘം കൂട്ടുകാര്‍ പൂക്കള്‍ വിതറിയും മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ചു. ഡിവൈഎഫ്ഐയുടെ ആദ്യയൂത്ത്മാര്‍ച്ചിലെ അംഗങ്ങളായിരുന്ന പി വിശ്വന്റെയും കെ കെ ലതികയുടെയും സാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. തുടര്‍ന്ന് നാദാപുരം റോഡിലായിരുന്നു ആദ്യസ്വീകരണം. സിപിഐ എം ആക്ടിങ് സെക്രട്ടറി ഇ എം ദയാനന്ദന്‍, എ സനൂജ്, കെ പി പ്രീജിത് കുമാര്‍, കെ കെ കുമാരന്‍, കെ കെ കൃഷ്ണന്‍, പി ശ്രീധരന്‍, പുന്നേരി ചന്ദ്രന്‍, കെ എസ് പ്രേമകുമാരി, എ കെ ഷിനില്‍, എന്‍ നിധിന്‍ തുടങ്ങിയവര്‍ മാര്‍ച്ചിനെ വരവേറ്റു. വാഗ്ഭടാനന്ദന്‍ നഗറില്‍ ചേര്‍ന്ന സ്വീകരണയോഗത്തില്‍ ആര്‍ ഗോപാലന്‍ അധ്യക്ഷനായി. വി ജിനീഷ് സ്വാഗതം പറഞ്ഞു. സ്വീകരണത്തിനുശേഷം ജാഥാംഗങ്ങള്‍ ഒഞ്ചിയം രക്തസാക്ഷി സ്ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് കൈനാട്ടിയിലെ എം ദാസന്‍ നഗറിലായിരുന്നു സ്വീകരണം. സ്വാഗതസംഘം ചെയര്‍മാന്‍ പി പി ചന്ദ്രശേഖരന്‍ അധ്യക്ഷനായി. എന്‍ ടി ഷാജി സ്വാഗതം പറഞ്ഞു. രാത്രി എട്ടോടെയാണ് മാര്‍ച്ച് വടകര കോട്ടപറമ്പില്‍ സജ്ജമാക്കിയ കേളുഏട്ടന്‍ നഗറിലെത്തിയത്. മാര്‍ച്ച് എത്തുന്നതിന് മണികൂറുകള്‍ക്കുമുമ്പേ കോട്ടപറമ്പ് നിറഞ്ഞുകവിഞ്ഞു. സമീപകാലത്തൊന്നും കാണാത്തജനസഞ്ചയത്തിനാണ് സാക്ഷ്യം വഹിച്ചത്. 

സിപിഐ എമ്മിന്റെ തലമുതിര്‍ന്ന നേതാവ് എം കേളപ്പന്‍, ജില്ലാ സെക്രട്ടറിയറ്റംഗം കെ പി കുഞ്ഞമ്മത് കുട്ടി, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പി പി രഞ്ജിനി, കടത്തനാട്ട് നാരായണന്‍, ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളായ സി എച്ച് നാണു, ടി കെ ബാലന്‍ നായര്‍, ആര്‍ ബി കുറുപ്പ്, ടി കെ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വരവേറ്റു. സ്വാഗതസംഘം ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷനായി. പി ടി കെ രാജീവന്‍ സ്വാഗതവും സി എം ഷാജി നന്ദിയും പറഞ്ഞു. ജാഥ ശനിയാഴ്ച രാവിലെ ഒമ്പതിന് വടകരയില്‍ നിന്നും പ്രയാണമാരംഭിക്കും. 10.30ന് മൂരാട്, 11.30 പയ്യോളി, 12.30 തിക്കോടി, 4 മണി മൂടാടി, എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ഉജ്വലറാലിയോടെ കൊയിലാണ്ടിയില്‍ സമാപിക്കും. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാലീഡര്‍മാരായ ടി വി രാജേഷ്, എം സ്വരാജ്, മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ടി വി അനിത, പി പി ദിവ്യ, കെ ജയദേവന്‍, ഷനോജ് എന്നിവര്‍ സംസാരിച്ചു. സി അശ്വിനീദേവിന്റെ നേതൃത്വത്തിലുള്ള ഗായകസംഘവും മാര്‍ച്ചിനൊപ്പമുണ്ടായി.

0 comments: