യൂത്ത് മാര്‍ച്ചിനൊപ്പം നാടൊന്നാകെ
ജാതിചിന്തക്കും മതാന്ധതക്കുമെതിരായ രണ്ടാം നവോത്ഥാന പോരാട്ടത്തിന്
ഏറനാടിന്റെ അകമഴിഞ്ഞ പിന്തുണ. നക്ഷത്രാങ്കിത ശുഭ്രപതാകയേന്തി തിരമാല കണക്കെ
ആര്‍ത്തിരമ്പിയെത്തിയത് പതിനായിരങ്ങള്‍. കടന്നുപോയ വഴികളില്‍
ഐക്യദാര്‍ഢ്യവുമായി അഭിവാദ്യമര്‍പ്പിക്കാനെത്തിയത് പ്രായഭേദമെന്യെയുള്ള
ജനസഞ്ചയം. കേരളം കാത്തിരുന്ന ചരിത്ര മുന്നേറ്റത്തിന് യുഗപ്രഭാവനായ ഇ എം
എസിന്റെ ജന്മനാട്ടില്‍ യൂത്ത്മാര്‍ച്ചിന് ആവേശോജ്വല സ്വീകരണമാണ്
മൂന്നുദിവസങ്ങളിലായി നല്‍കിയത്.
"ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐ
സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും പ്രസിഡന്റ് എം സ്വരാജും
നയിക്കുന്ന യൂത്ത്മാര്‍ച്ചിനെ വരവേല്‍ക്കാന്‍ സ്വീകരണകേന്ദ്രങ്ങളില്‍ വന്‍
ജനാവലി ഒഴുകിയെത്തി. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം
സുനിദേവയുടെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ ഗാനമേള സ്വീകരണകേന്ദ്രങ്ങളെ
സംഗീതസാന്ദ്രമാക്കി. വിവിധ കേന്ദ്രങ്ങളില്‍ മുത്തുക്കുടയും വെടിക്കെട്ടും
പഞ്ചാരിമേളവുമായി ഉത്സവാന്തരീക്ഷത്തിലാണ് ജാഥയെ വരവേറ്റത്. ബുധനാഴ്ച
രാവിലെ മഞ്ചേരിയില്‍നിന്ന് പ്രയാണം ആരംഭിച്ച മാര്‍ച്ചിന് ആനക്കയം
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി നഗറിലായിരുന്നു ആദ്യ സ്വീകരണം.
മങ്കടയിലും തിരൂര്‍ക്കാടും സ്വീകരണമേറ്റുവാങ്ങിയശേഷം
പെരിന്തല്‍മണ്ണയില്‍ മൂന്നാംദിനത്തിലെ പര്യടനം സമാപിച്ചു.
സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാലീഡര്‍മാരായ ടി വി രാജേഷ്, എം സ്വരാജ്, ജാഥാ
മാനേജര്‍ കെ എസ് സുനില്‍കുമാര്‍, ജാഥാംഗങ്ങളായ പി ജി സുബിദാസ്, പി പി
ദിവ്യ, എ എം റഷീദ്, പി കെ അബ്ദുള്ള നവാസ് എന്നിവര്‍ സംസാരിച്ചു.
പെരിന്തല്‍മണ്ണയിലെ സമാപന പൊതുയോഗം സാംസ്കാരിക പ്രവര്‍ത്തകന്‍ ആലങ്കോട്
ലീലാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി
ശ്രീരാമകൃഷ്ണന്‍ എംഎല്‍എ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതിന്
പെരിന്തല്‍മണ്ണയില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിന് രാവിലെ 10.30ന് ചെറുകര
ചെറുകാട് നഗറിലും പകല്‍ ഒന്നിന് കട്ടുപ്പാറയിലും സ്വീകരണംനല്‍കും. വൈകിട്ട്
നാലിന് പുലാമന്തോളിലെ സ്വീകരണത്തോടെ മാര്‍ച്ച് പാലക്കാട് ജില്ലയിലേക്ക്
പ്രവേശിക്കും. വൈകിട്ട് കൊപ്പത്താണ് ആദ്യ സ്വീകരണം.
0 comments: