2013, ജനുവരി 18, വെള്ളിയാഴ്‌ച

ഒരുമയുടെ സന്ദേശവുമായി യൂത്ത്മാര്‍ച്ച്

"ജാതിരഹിത സമൂഹം, മതനിരപേക്ഷ കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ നടത്തുന്ന യൂത്ത് മാര്‍ച്ചിന് പാലക്കാട് ജില്ലയിലേക്ക് ഹൃദ്യമായ വരവേല്‍പ്പ്. കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങള്‍ തകര്‍ത്ത് ജനങ്ങളെ ജാതീയവും മതപരവുമായി ഭിന്നിപ്പിക്കുന്ന പ്രതിലോമശക്തികള്‍ക്കെതിരെ മതേതരസന്ദേശമുയര്‍ത്തി പ്രതിരോധിക്കാന്‍ ആഹ്വാനം ചെയ്യുന്ന മാര്‍ച്ചിനെ ജില്ലാ അതിര്‍ത്തിയായ വിളയൂരില്‍ വ്യാഴാഴ്ച വൈകിട്ട് യുവജനങ്ങളും വര്‍ഗബഹുജനസംഘടനകളും സാംസ്കാരികപ്രവര്‍ത്തകരുമടക്കം ആയിരങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയെയും പ്രസിഡന്റ് എം സ്വരാജിനെയും സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് സുഭാഷ്ചന്ദ്രബോസും ഹാരമണിയിച്ച് പാലക്കാടന്‍ മണ്ണിലേക്ക് വരവേറ്റു. നാലിന് കാസര്‍കോട്ടുനിന്ന് പ്രയാണം ആരംഭിച്ച മാര്‍ച്ച് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയശേഷമാണ് നവോത്ഥാനായകരുടെ കര്‍മഭൂമിയായ വള്ളുവനാട്ടിലേക്ക് പ്രവേശിച്ചത്. ജില്ലാ അതിര്‍ത്തിയായ പുലാമന്തോള്‍പാലം വ്യാഴാഴ്ച വൈകിട്ടോടെ വാദ്യഘോഷങ്ങളുടെയും നാടന്‍കലകളുടെയും സംഗമഭൂമിയായി മാറി. ശുഭ്രപാതകയുമായി നൂറുകണക്കിന് യുവജനങ്ങള്‍ നാടിന്റെ നന്മകള്‍ കാക്കാന്‍ ബാധ്യസ്ഥരെന്ന് പ്രഖ്യാപിച്ച്, വാദ്യസംഗീതവും വെടിമരുന്നും പ്രകമ്പനംസൃഷ്ടിച്ച വഴികളിലൂടെ മുന്നേറി. വിളയൂരിന്റെ അനശ്വരരക്തസാക്ഷി സെയ്താലിക്കുട്ടിയുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്കുമുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രയാണംതുടര്‍ന്നത്. കൊപ്പം ആര്യ പള്ളം നഗറിലായിരുന്നു ജാഥയ്ക്ക് ആദ്യസ്വീകരണം. പി കെ ബിജു എംപി പൊതുയോഗം ഉദ്ഘാടനം ചെയ്തു. ടി വി രാജേഷ് സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ കൊപ്പത്തുനിന്ന് പര്യടനമാരംഭിക്കുന്ന മാര്‍ച്ചിന് പകല്‍ 11ന് പട്ടാമ്പിയിലും 12.30ന് ഓങ്ങല്ലൂരിലും സ്വീകരണം നല്‍കും. വൈകിട്ട് അഞ്ചിന് കുളപ്പുള്ളിയിലാണ് ജില്ലയിലെ സമാപനയോഗം. ശനിയാഴ്ച തൃശൂര്‍ ജില്ലയിലേക്കു പ്രവേശിക്കും.

0 comments: