2013, ജനുവരി 15, ചൊവ്വാഴ്ച

പുതിയ ചരിത്രമായി യൂത്ത് മാര്‍ച്ച് മുന്നേറുന്നു

കേരളത്തിന്റെ സാംസ്കാരിക പൈതൃകവും നവോത്ഥാന വിവേകവും കാത്തുസൂക്ഷിക്കണമെന്ന് വിളിച്ച് പറഞ്ഞ് മുന്നേറുന്ന യൂത്ത് മാര്‍ച്ചിന് മലപ്പുറം ജില്ലയില്‍ ഉജ്വല സ്വീകരണം. "ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം" എന്ന സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയും പ്രസിഡന്റ് എം സ്വരാജും നയിക്കുന്ന മാര്‍ച്ചിനെ വരവേല്‍ക്കാന്‍ യുവജനതയ്ക്കൊപ്പം ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും പഴയതലമുറയും ഒഴുകിയെത്തി. ആവേശോജ്വല സ്വീകരണങ്ങളേറ്റുവാങ്ങിയാണ് യൂത്ത് മാര്‍ച്ച് ഓരോ സ്വീകരണ കേന്ദ്രങ്ങളും പിന്നിടുന്നത്. യുത്ത് മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകളാണ് രണ്ടാം ദിനമായ ചൊവ്വാഴ്ചയും പാതയോരങ്ങളില്‍ തടിച്ചുകൂടിയത്. കത്തുന്ന സൂര്യന്റെ പൊള്ളുന്ന ചൂട് കൂസാതെയാണ് യുവജന മാര്‍ച്ചില്‍ പങ്കാളികളാവാനും അഭിവാദ്യമര്‍പ്പിക്കാനും ആയിരങ്ങള്‍ വഴിയോരങ്ങളിലേക്കൊഴുകിയത്. ചൊവ്വാഴ്ച രാവിലെ പുളിക്കലില്‍നിന്ന് പ്രയാണമാരംഭിച്ച മാര്‍ച്ചിന് ആദ്യ സ്വീകരണമൊരുക്കിയത് കൊണ്ടോട്ടിയിലായിരുന്നു. നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന മക്തിതങ്ങളുടെ നാമധേയത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്കാണ് മാര്‍ച്ചിനെ സ്വീകരിച്ചാനയിച്ചത്. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം സുനിദേവയുടെ നേതൃത്വത്തിലുള്ള ഗായക സംഘത്തിന്റെ ഗാനമേളയും ഡിവൈഎഫ്ഐ കുഴിമണ്ണ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലസംഘം കൂട്ടുകാരുടെ ഒപ്പനയും സ്വീകരണ കേന്ദ്രത്തില്‍ ഉത്സവാന്തരീക്ഷം തീര്‍ത്തു. മുത്തുക്കുടയും ചെണ്ടമേളവും വെടിക്കെട്ടും സ്വീകരണത്തിന് മിഴിവേകി. കൊണ്ടോട്ടിയിലെ സ്വീകരണത്തില്‍ പാറപ്പുറം അബ്ദുറഹിമാന്‍ അധ്യക്ഷനായി. ചാര്‍ളി കബീര്‍ദാസ് സ്വാഗതവും കെ ടി റഫീഖലി തങ്ങള്‍ നന്ദിയും പറഞ്ഞു.യുവജനങ്ങള്‍ അണിനിരന്ന പ്രകടനത്തോടെയാണ് സമാപന കേന്ദ്രമായ മഞ്ചേരിയിലേക്ക് ജാഥ പ്രവേശിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതിന് മഞ്ചേരിയില്‍നിന്ന് പ്രയാണം തുടങ്ങി വൈകിട്ട് ആറിന് പെരിന്തല്‍മണ്ണ ഇ എം എസ് നഗറില്‍ സമാപിക്കും.

0 comments: